കളിക്കാൻ 11 പേരു തികഞ്ഞില്ല; ഓസീസിനായി കളത്തിലിറങ്ങി കോച്ചും സെലക്ടറും
ഐ.പി.എൽ മത്സരം അവസാനിച്ച് ഓസീസ് താരങ്ങൾ ടീമിനൊപ്പം ചേരാൻ വൈകുകയായിരുന്നു
ട്രിനിഡാഡ്: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി നമീബിയക്കെതിരെ നടന്ന ആസ്‌ത്രേലിയയുടെ സന്നാഹ മത്സരത്തിൽ കളത്തിലിറങ്ങി പരിശീലകനും മുഖ്യ സെലക്ടറും. വെസ്റ്റിൻഡീസിലെ ക്വീൻസ് പാർക്ക് ഓവൽ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലോകകപ്പ് സ്‌ക്വാഡിലുണ്ടായിരുന്നതിൽ 9 പേർ മാത്രമാണുണ്ടായിരുന്നത്. ഐപിഎല്ലിനെ തുടർന്ന് നിരവധി ഓസീസ് താരങ്ങൾക്ക് ടീമിനൊപ്പം ചേരാൻ സാധിച്ചിരുന്നില്ല. ഇതോടെ കോച്ച് ആൻഡ്രൂ മക്‌ഡൊണാൾഡും ചീഫ് സെലക്ടറും മുൻ ക്യാപ്റ്റനുമായ ജോർജ് ബെയ്‌ലിയും ഫീൽഡിങിനിറങ്ങി. മത്സരത്തിൽ നമീബിയയെ ഏഴ് വിക്കറ്റിന് ഓസീസ് തോൽപിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നമീബിയ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 119 റൺസാണ് സ്‌കോർ ചെയ്തത്. 120 റൺസ് പിന്തുടർന്ന ഓസ്ട്രേലിയ പത്ത് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. അർദ്ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ഡേവിഡ് വാർണറാണ് ഓസീസ് വിജയം അനായാസമാക്കിയത്. മൂന്ന് സിക്സും ആറ് ബൗണ്ടറിയുമാണ് വാർണറുടെ ബാറ്റിൽ നിന്ന് പിറന്നത്.
ഓസീസ് ടീമിലെ മൂന്ന് താരങ്ങൾ ഐ.പി.എൽ ഫൈനൽ കളിക്കാനുണ്ടായിരുന്നു. സൺ റൈസേഴ്‌സ് ഹൈദരാബാദ് ടീമിൽ പാറ്റ് ക്മ്മിൻസും ട്രാവിഡ് ഹെഡും. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിക്കുന്നത് മിച്ചൽ സ്റ്റാർക്കും. ഇതിന് പുറമെ കാമറൂൺ ഗ്രീൻ, ഗ്ലെൻ മാക്‌സ്വെൽ, മാർക്കസ് സ്റ്റോയിനിസ് എന്നിവരും എത്താൻ വൈകിയതോടെയാണ് ടീം പ്രതിസന്ധിയിലായത്. ഇതോടെ മുൻ ഓസീസ് നായകൻകൂടിയായ ജോർജ് ബെയിലിയും ആൻഡ്രൂ മക് ഡൊണാൾഡും രണ്ട് സപ്പോട്ടിങ് സ്റ്റാഫും കളത്തിലിറങ്ങാൻ നിർബന്ധിതമാകുകയായിരുന്നു.