മസ്‌കത്ത് ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരം

'നംബിയോ' റിപ്പോർട്ടിലാണ് ഒമാൻ തലസ്ഥാനം തിരഞ്ഞെടുക്കപ്പെട്ടത്

Update: 2024-06-25 08:05 GMT
Advertising

മസ്‌കത്ത്: ഒമാന്റെ തലസ്ഥാന നഗരമായ മസ്‌കത്ത് ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരമായി തിരഞ്ഞെടുക്കപ്പെട്ടു. അടുത്തിടെ 'നംബിയോ' (Numbeo) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഒമാൻ തലസ്ഥാനം തിരഞ്ഞെടുക്കപ്പെട്ടത്. സിംഗപ്പൂർ (ഒന്നാം സ്ഥാനം), ഇസ്ലാമാബാദ് (മൂന്നാം സ്ഥാനം), ടോക്കിയോ (നാലാം സ്ഥാനം), അനതാലിയ (അഞ്ചാം സ്ഥാനം) എന്നിവയാണ് നംബിയോയുടെ പട്ടികയിൽ ആദ്യ സ്ഥാനത്തെത്തിയ ഇതര ഏഷ്യൻ നഗരങ്ങൾ.

ലോകമെമ്പാടുമുള്ള നഗരങ്ങളിലെ വായു, ജല മലിനീകരണം, മാലിന്യ സംസ്‌കരണം, ശുചിത്വ സാഹചര്യങ്ങൾ, പ്രകാശ-ശബ്ദ മലിനീകരണം, ഹരിത പ്രദേശങ്ങൾ, മലിനീകരണ തോതിലുള്ള കുറവ് എന്നിങ്ങനെ കാര്യങ്ങളാണ് നംബിയോ മലിനീകരണ സൂചിക തയ്യാറാക്കാൻ പരിഗണിക്കുന്നത്. അതിനാൽ കർശനമായ സുസ്ഥിരതയും ശുചിത്വ നിലവാരവും ഉയർത്തിപ്പിടിക്കാനുള്ള മസ്‌കത്ത് നഗരത്തിന്റെ ശ്രമങ്ങളുടെ തെളിവാണ് മലിനീകരണ സൂചികയിലെ മുന്നേറ്റം. ഉയർന്ന മലിനീകരണ തോതുള്ള നഗരങ്ങളും കുറഞ്ഞ മലിനീകരണ തോതുള്ള നഗരങ്ങളും തമ്മിൽ വേർതിരിച്ചറിയാൻ എക്സ്പോണൻഷ്യൽ ഫംഗ്ഷനാണ് നംബിയോ മലിനീകരണ എക്സ്പ്രസ് സ്കെയിൽ ഉപയോഗിക്കുന്നത്. മലിനീകരണ എക്സ്പ് ഇൻഡക്സിൽ മസ്‌കത്തിന് 36.2 സ്‌കോറുണ്ട്. മറ്റ് പ്രധാന ഏഷ്യൻ നഗരങ്ങളെ അപേക്ഷിച്ച് ഇത് ഏറ്റവും മികച്ചതാണ്. വായുവിന്റെ ഗുണനിലവാരം, കുടിവെള്ളത്തിന്റെ ഗുണനിലവാരവും ലഭ്യതയും, മാലിന്യ നിർമാർജന സംതൃപ്തി, നിശബ്ദത, രാത്രി വിളക്കുകൾ, പച്ചപ്പിന്റെയും പാർക്കുകളുടെയും ഗുണനിലവാരം എന്നിങ്ങനെ ശുദ്ധത, വൃത്തി എന്നീ വിഭാഗങ്ങളിൽ മസ്‌കത്ത് ഉയർന്ന സ്‌കോർ നേടി.

റീസൈക്ലിംഗ് പ്രോഗ്രാമുകൾ മെച്ചപ്പെടുത്തുന്നതിനും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും ഹരിത സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള തുടർശ്രമങ്ങളുമായി മസ്‌കത്ത് ഈ മേഖലയിൽ മാതൃകയായി മുന്നേറുകയാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News