സമരം കടുപ്പിക്കാന്‍ ആശമാർ; രാവിലെ 11 മുതല്‍ നിരാഹാര സമരം
അംഗൻവാടി ജീവനക്കാരുടെ അനിശ്ചിതകാല സമരം അഞ്ചാംദിനത്തില്‍


തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ 39 ദിവസമായി സമരം ചെയ്യുന്ന ആശാ പ്രവർത്തകരുടെ നിരാഹാര സമരം ഇന്ന് മുതൽ. രാവിലെ 11 മണിയ്ക്ക് സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരം ആരംഭിക്കും. സമരത്തിന് നേതൃത്വം നൽകുന്ന കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ ബിന്ദു, ആശാപ്രവർത്തകരായ ഷീജ, തങ്കമണി എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുക. ആരോഗ്യമന്ത്രിയുമായുള്ള രണ്ടാം ഘട്ട ചർച്ച പരാജയപ്പെട്ടതോടെയാണ് തീരുമാനം.
അതേസമയം, ആശമാർ ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി വീണാ ജോർജ് ഡൽഹിയിലേക്ക് പുറപ്പെട്ടു. വീണ ജോർജ് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. ആശമാരുടെ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് വീണാ ജോർജ് കേന്ദ്രമന്ത്രിയെ കാണുന്നത്. സമരം ചെയ്യുന്ന ആശമാർ ഉന്നയിച്ച കാര്യങ്ങൾ കേന്ദ്രമന്ത്രിയുടെ മുമ്പാകെ അവതരിപ്പിക്കും. കേന്ദ്രത്തിൽനിന്ന് ലഭിക്കാനുള്ള കുടിശ്ശിക തുക എത്രയും വേഗം നൽകണമെന്നും മന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെടും. കേന്ദ്രം പ്രഖ്യാപിച്ച ഇൻസെന്റീവ് സംബന്ധിച്ച കാര്യത്തിലും വ്യക്തത വരുത്തും. ഉച്ചയ്ക്കാണ് കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള വീണ ജോർജിന്റെ കൂടിക്കാഴ്ച.
അതിനിടെ സെക്രട്ടറിയേറ്റിനു മുന്നിൽ അംഗൻവാടി പ്രവർത്തകർ നടത്തുന്ന അനിശ്ചിതകാല സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കൂടുതൽ ജില്ലകളിൽ നിന്നുള്ള അംഗൻവാടി പ്രവർത്തകർ സമരപ്പന്തലിലേക്ക് എത്തും. ഐഎൻടിയുസിയുടെ നിയന്ത്രണത്തിനുള്ള ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ നേതൃത്വത്തിലാണ് സമരം. ഓണറേറിയം വർധനവ് അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം. പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ സമരം കൂടുതൽ കടുപ്പിക്കാനാണ് സമരസമിതി തീരുമാനം.
വേതന വർധനവ് ആവശ്യപ്പെട്ട് അംഗൻവാടി ജീവനക്കാർ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവ് കണ്ടെത്തിയിട്ടുണ്ടോ എന്നതും വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ചോദ്യോത്തര വേളയിൽ ഉണ്ടാകും.പട്ടികജാതി, ന്യൂനപക്ഷ,ജലസേചന , ക്ഷീരസംരക്ഷണ വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചകളാണ് ഇന്ന് സഭയിൽ നടക്കുന്നത്.