കോഴിക്കോട്ട് നിർത്തിയിട്ട കാറിൽ നിന്ന് 40 ലക്ഷം കവർന്നെന്ന പരാതി വ്യാജം; നടന്നത് കവര്‍ച്ചാ നാടകം
പരാതിക്കാരനടക്കം രണ്ടുപേരെ പൊലീസ് ചോദ്യം ചെയ്യുന്നു


കോഴിക്കോട്: കോഴിക്കോട് പൂവാട്ടു പറമ്പിൽ നിർത്തിയിട്ട കാറിൽ നിന്ന് 40 ലക്ഷം കവർന്നെന്ന പരാതി വ്യാജമെന്ന് പൊലീസ്. പരാതിക്കാരനടക്കം രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. നഷ്ടപ്പെട്ടത് കുഴൽ പണമാണെന്ന് സംശയമുണ്ട്. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയിലെ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട കാറിൽ നിന്ന് പണം കവർന്നതെന്നായിരുന്നു ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പരാതി. സംഭവത്തിന്റ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നോട് കൂടിയാണ് പരാതി വ്യാജമാണെന്ന് പൊലീസിന് സംശയം ഉയർന്നത്. ബൈക്കിലെത്തിയ രണ്ടുപേർ പണമടങ്ങിയ ചാക്കുമായി പോകുന്ന ദൃശ്യമാണ് പുറത്ത് വന്നത്. എന്നാൽ പണത്തിന്റെ ഉറവിടം സംബന്ധിച്ച പൊലീസിന്റെ ചോദ്യത്തിന് പരാതിക്കാരനായ റഹീസിന് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. ഇതും പൊലീസിന് സംശയത്തിനിടയാക്കി. പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായാൽ മാത്രമേ കവർച്ചയുടെ യഥാർഥ ചിത്രം പുറത്ത് വരികയൊള്ളൂവെന്ന് പൊലീസ് പറഞ്ഞു.